സ്നാന മന്ത്രം

✍️ കെ. എം. രാജൻ മീമാംസക്

നമ്മുടെ ദൈനംദിന ജീവിതത്തിൽ എല്ലാ കാര്യങ്ങളും ഈശ്വരനെ ഓർത്തുകൊണ്ടുവേണം ചെയ്യേണ്ടത്. പ്രത്യേകിച്ച് കാലത്ത് എഴുന്നേൽക്കുന്നത് മുതൽ രാത്രിയിൽ ഉറങ്ങുന്നത് വരെയുള്ള ദിനചര്യകൾ. കാലത്ത് എഴുന്നേറ്റാൽ ഭാഗ്യസൂക്തം ആലപിക്കുന്നത് ഗുരുകുലം ദിനചര്യയുടെ ഭാഗമാണ്. അതേപോലെ സ്നാനമന്ത്രം ചൊല്ലിയാണ് കുളിക്കേണ്ടത്. ഭോജന മന്ത്രം ചൊല്ലിയാണ് ഭക്ഷണം കഴിക്കേണ്ടത്. യജുർവേദത്തിൽ വരുന്ന ശിവസങ്കൽപ്പ സൂക്തം ചൊല്ലിയാണ് ഉറങ്ങേണ്ടത്. ആചാര്യന്മാർ ഓരോ പ്രവൃത്തിക്കും അനുയോജ്യമായ വേദമന്ത്രങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.

കുളിക്കുന്ന സമയത്ത് ചൊല്ലാൻ നിശ്ചയിച്ച മന്ത്രമാണ് സ്നാനമന്ത്രം. അഥർവ്വ വേദം ഒന്നാം കാണ്ഡത്തിലെ 5, 6 സൂക്തങ്ങളിലെ 8 മന്ത്രങ്ങൾ ആണ് സ്നാന സമയത്ത് ആര്യസമാജ ഗുരുകുലങ്ങളിൽ ചൊല്ലാറുള്ളത്. പണ്ഡിറ്റ്‌ യുധിഷ്ഠിർ മീമാംസക് തന്റെ നിത്യകർമ്മ വിധി എന്ന ഗ്രന്ഥത്തിൽ നൽകിയ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയാണ് പ്രസ്തുത ഭാഗം തയ്യാറാക്കിയിരിക്കുന്നത്. ഇവയിലെ ആദ്യത്തെ ആറു മന്ത്രങ്ങൾ സ്വൽപ്പം ക്രമവ്യത്യാസത്തോടെ ഋഗ്വേദം പത്താം മണ്ഡലം ഒമ്പതാം സൂക്തത്തിലുണ്ട്. അവക്ക് ബ്രഹ്മമുനി പരിവ്രാജക് വിദ്യാമാർത്താണ്ഡ് എഴുതിയ ഭാവാർത്ഥം കൂടി ഈ വ്യാഖ്യാനത്തിൽ നൽകിയിട്ടുണ്ട്.

‘ആപ:‘ ശബ്ദം ഈ മന്ത്രങ്ങളിൽ ആവർത്തിച്ച് വരുന്നുണ്ട്. ശരീരത്തിന്റെ ബാഹ്യശുദ്ധിക്ക് ജലം അത്യാവശ്യമാണ്. ജലത്തിന് വളരെ ഏറെ ഔഷധ ഗുണവും ശക്തിയുമുണ്ട് എന്ന് ഈ മന്ത്രങ്ങൾ വിശദീകരിക്കുന്നു. പഞ്ചഭൂതങ്ങളില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനം ജലത്തിന് കല്‍പ്പിക്കപ്പെടുന്നു. അതിനാലാണ് ശുഭകര്‍മങ്ങള്‍ക്കെല്ലാം ജലം ഒഴിവാക്കാൻ പറ്റാത്തതായി തീരുന്നത്. പ്രപഞ്ചത്തിലെ സര്‍വജീവജാലങ്ങളുടേയും നിലനില്‍പ്പിന്റെ അടിസ്ഥാനം തന്നെ ജലമാണ്. എല്ലാറ്റിനേയും പവിത്രീകരിക്കലാണ് ജലത്തിന്റെ ധര്‍മ്മം. പവിത്രമായ ജലം നിറഞ്ഞതായി കാണുന്നതുകൊണ്ടാണ് ഗംഗാനദിയെ പാപനാശിനിയായി കാണുന്ന വിശ്വാസമുണ്ടായത്. കുളിച്ചാൽ മാത്രം ചെയ്തുപോയ പാപങ്ങൾ നശിക്കുകയില്ല. വൈദിക കർമ്മ വ്യവസ്ഥ അനുസരിച്ച് ചെയ്തുകൂട്ടുന്ന കർമ്മങ്ങളുടെ ഫലം അനുഭവിച്ചു തന്നെ തീർക്കണം. ഇവിടെ പാപനാശിനി എന്നതിന് പകരം ശരീരത്തിലെ മാലിന്യങ്ങൾ ദൂരീകരിക്കുന്നത് എന്നർത്ഥം എടുത്താൽ മതി.

നേരത്തെ സൂചിപ്പിച്ച പോലെ വൈദികരീതി പ്രകാരം നമ്മുടെ ദിനചര്യയിലെ എല്ലാ കാര്യങ്ങളും ഈശ്വരോന്മുഖമായാണ് കരുതപ്പെടുന്നത്. കുളിക്കുന്ന സമയത്ത് ചൊല്ലേണ്ട സ്നാനമന്ത്രത്തിന്റെ ലഘു വ്യാഖ്യാനം താഴെ കൊടുക്കുന്നു.

ഒന്നാമത്തെ മന്ത്രം

ഋഷി, ദേവത, ച്ഛന്ദസ്, സ്വരം

ഋഗ്വേദത്തിൽ: ഋഷി: ത്രിശിരാസ്ത്വാഷ്ട്ര:, സിന്ധുദ്വീപ: വാംബരീഷഃ | ദേവതാ ആപ: | ച്ഛന്ദ: ഗായത്രീ | സ്വര: ഷഡ്ജ: ||

അഥർവ്വ വേദത്തിൽ : ഋഷി: സിന്ധുദ്വീപഃ | ദേവതാ ആപ: | ച്ഛന്ദ: ഗായത്രി ||

ആപോ ഹി ഷ്ഠാ മയോ ഭുവസ്താന ഊര്‍ജേ ദധാതനഃ |
മഹേ രണായ ചക്ഷസേ || 1 ||
(ഋഗ്വേദം 10.9.1, അഥർവ്വ വേദം 1.5.1)

പദാർത്ഥം : (ആപ:) ജലം (ഹി) നിശ്ചയമായും (മയോഭുവ:) സുഖകാരകം (സ്ഥ) ആകുന്നു. അതിനാൽ (താ:) അത് (ന: ഊർജേ) ഞങ്ങളുടെ ബലപരാക്രമങ്ങൾക്കായി അതേ പോലെ (മഹേ രണായ ചക്ഷസേ) മഹത്തായ രമണീയമായ ദർശനത്തിനായി (ദധാതന) സ്വസ്ഥതയെ പ്രദാനം ചെയ്യട്ടെ.

ഭാവാർത്ഥം: വെള്ളം തീർച്ചയായും സന്തോഷവും ജീവശക്തിയും നൽകുന്നു. സന്ദർഭത്തിനനുസരിച്ച് തണുത്ത വെള്ളമോ ചൂടുവെള്ളമോ അനുയോജ്യമാണ്, കൂടാതെ മഹത്തരവും മനോഹരവുമായ ദർശനം ബാഹ്യ കാഴ്ചപ്പാടിൽ നിന്ന് കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു, കൂടാതെ ആന്തരിക കാഴ്ചപ്പാടിൽ നിന്ന് മാനസിക സമാധാനവും ആത്മീയ ദർശനവും നൽകുന്നു. അതുപോലെ, വിദ്വാൻമാരും സുഖസാധനങ്ങളെ നൽകുന്നവരും ജീവിതത്തിന് പ്രേരണാദായകമായ അധ്യാത്മ ദർശനത്തിന് നിമിത്തവുമാണ്. അവരുമായി സത്സംഗത്തിൽ ഏർപ്പെടണം.

(കടപ്പാട്: പണ്ഡിറ്റ്‌ യുധിഷ്ഠിർ മീമാംസകിന്റെ നിത്യകർമ്മ വിധി എന്ന ഗ്രന്ഥവും ഋഗ്വേദം പത്താം മണ്ഡലം ഒമ്പതാം സൂക്തം ഒന്നാം മന്ത്രത്തിന് ബ്രഹ്മമുനി പരിവ്രാജക് വിദ്യാമാർത്താണ്ഡ് എഴുതിയ ഭാവാർത്ഥവും)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page