അഗ്നിസൂക്തം ആറാം മന്ത്രം

✍️ കെ. എം. രാജൻ മീമാംസക്

ഋഗ്വേദം ഒന്നാം മണ്ഡലം, ഒന്നാം സൂക്തം, ആറാമത്തെ മന്ത്രം

മധുച്ഛന്ദാ വൈശ്വാമിത്ര ഋഷി:| അഗ്‌നിർദേവതാ| നിചൃത്ഗായത്രീഛന്ദ:| ഷഡ്ജ: സ്വര: ||6||

യദങ്ഗ ദാശുഷേ ത്വമഗ്നേ ഭദ്രം കരിഷ്യസി|
തവേത്തത്സത്യമങ്ഗിര:||
(ഋഗ്വേദം 1.1.6)

പദാർത്ഥം:- അല്ലയോ (അങ്ഗിര:) ബ്രഹ്‌മാണ്ഡത്തിന്റെ അംഗമായ പൃഥിവി തുടങ്ങിയ പദാർത്ഥങ്ങളെ പ്രാണരൂപത്താലും, ശരീരത്തിലെ അംഗങ്ങളെ അന്തര്യാമിരൂപത്താൽ രസരൂപമായിക്കൊണ്ട് രക്ഷിക്കുന്നവനായതിനാൽ പ്രാണശബ്ദത്താൽ ഇവിടെ ഈശ്വരൻ ഗ്രഹിക്കപ്പെടുന്നു. (അങ്ഗ) അല്ലയോ എല്ലാവരുടേയും മിത്രമായ (അഗ്നേ) പരമേശ്വര! (യത്) ഏതൊരു കാരണത്താലാണോ അങ്ങ് (ദാശുഷേ) നിർലോഭതയാൽ ഉത്തമോത്തമ പദാർത്ഥങ്ങളെ ദാനം നൽകുന്ന മനുഷ്യർക്കായി (ഭദ്രമ്) ശിഷ്‌ടരായുള്ള പണ്ഡിതർക്ക് യോഗ്യമായ മംഗളത്തെ (കരിഷ്യസി) ചെയ്യുന്നു (പ്രദാനംചെയ്യുന്നു). ഇത് (തവേത് ) അങ്ങയുടെ തന്നെ (സത്യമ്) സത്യമായ (വ്രതമ്) ശീലമാണ്.

ഭാവാർത്ഥം:- ന്യായം, ദയ, മംഗളം എന്നിവയെ പ്രദാനം ചെയ്യുന്നവനും എല്ലാവരേയും മിത്രഭാവത്താൽ കാണുന്നവനുമായ പരമേശ്വരനെ ഉപാസിക്കുന്നതിലൂടെ ജീവാത്മാവ് ഇഹലോകസുഖത്തെയും മോക്ഷസുഖത്തെയും പ്രാപിക്കുന്നു. എന്തെന്നാൽ ഇപ്രകാരം സുഖത്തെ നൽകാനുള്ള സ്വഭാവവും സാമർത്ഥ്യവും കേവലം ഈശ്വരനിൽ മാത്രമേയുള്ളു. മറ്റാരിലുമില്ല. എപ്രകാരമാണോ ശരീരധാരി സ്വന്തം ശരീരത്തെ ധാരണം ചെയ്യുന്നത് അപ്രകാരം പരമേശ്വരൻ സർവ്വ ലോകത്തെയും ധാരണം ചെയ്യുന്നു. ഇതിലൂടെ ഈ ലോകത്തിന്റെ യഥാവത് സംരക്ഷണവും സ്ഥിതിയും സാധ്യമാവുന്നു.

(കടപ്പാട്: മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page